മുംബൈ: പാകിസ്താനില്‍ നിന്നെത്തിയ പത്ത് ഭീകരര്‍ മുംബൈനഗരത്തെ വെടിയുണ്ടകള്‍ വര്‍ഷിച്ച് വിറപ്പിച്ച കറുത്തഓര്‍മകള്‍ക്ക് ചൊവ്വാഴ്ച അഞ്ച് വയസ്സ്. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിന്റെ സ്മരണകള്‍ അഞ്ചാം വര്‍ഷമാകുമ്പോഴേക്കും മെല്ലെ ഇല്ലാതാവുകയാണ്. വെടിയേുമരിച്ച 166 പേര്‍... പരിക്കേറ്റ 300-ലധികമാളുകള്‍... നാടിന്റെ ഹൃദയത്തിനേറ്റ ഭയാനകമായ മുറിവ്... എല്ലാം മെല്ലെ മറവിയുടെ പുതപ്പിനുള്ളിലേക്ക് വലിയുന്നു. ആക്രമണത്തിന്റെ വാര്‍ഷികദിനത്തില്‍ ഒരോര്‍മപുതുക്കലില്‍ എല്ലാം തീരുന്നു. പലതും നഷ്ടപ്പെട്ടവരാകട്ടെ ജീവിതത്തിന്റെ പുതിയ അധ്യായങ്ങളിലൂടെ സഞ്ചരിക്കുകയാണ്. നഷ്ടത്തിന്റെ കണക്കുകള്‍ പറയാനോ ഓര്‍ക്കാനോ അവര്‍ക്ക് കഴിയുന്നില്ല. ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട നിമിഷങ്ങളാണ് അവ.
''ഇനിയെന്തു പറയാന്‍. എനിക്കൊന്നും പറയാനില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടു. ഒന്നും എഴുതേണ്ട.''- ഭീകരരുടെ വെടിയേറ്റുമരിച്ച വ്യക്തിയുടെ ഭാര്യ പേര് വെളിപ്പെടുത്താന്‍ പോലും കൂട്ടാക്കിയില്ല.
എന്തിന് ഇത് വീണ്ടും വീണ്ടും ഓര്‍ക്കണമെന്നാണ് സോഫ്റ്റ്‌വേര്‍ എന്‍ജിനീയറായ സതീഷ്‌കുമാര്‍ ചോദിക്കുന്നത്. ''ഇത്തരത്തിലൊരു ആക്രമണം വീണ്ടും ആവര്‍ത്തിക്കാതിരിക്കാനുള്ള സംവിധാനങ്ങളാണ് അധികാരികള്‍ ഒരുക്കേണ്ടത്. അക്കാര്യത്തില്‍ ഇവര്‍ വിജയിച്ചോ എന്ന് പരിശോധിക്കണം.''- സതീഷ്‌കുമാര്‍ പറഞ്ഞു.
''ഓരോ വര്‍ഷം കഴിയുമ്പോഴും ഈ ഓര്‍മകള്‍ പതിയെ നമ്മെ വിട്ടുപോകും. എന്നാല്‍, ഇതിന് ഇരയായ കുടുംബങ്ങള്‍ക്ക് അത്ര പെട്ടെന്ന് ഇത് മറക്കാന്‍ കഴിയില്ല. ലോകം തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന ആക്രമണം, അത്രപെട്ടെന്ന് എല്ലാവരും മറക്കുമെന്നു പറയാന്‍ കഴിയില്ല. കാലം എല്ലാത്തിനെയും മറവിയിലേക്ക് തള്ളും എന്നത് വസ്തുതയാണ്''- നെരൂള്‍ നിവാസിയായ മുഹമ്മദ് പറയുന്നു.
മുംബൈ മഹാനഗരം കഴിഞ്ഞ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും ഭീകരാക്രമണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്നുണ്ട്. മറൈന്‍ലൈന്‍സിലെ പോലീസ് ജിംഖാനയില്‍ ആക്രമണത്തില്‍ അന്തരിച്ച പോലീസുകാരുടെ സ്മരണാര്‍ഥം നിര്‍മിച്ച രക്തസാക്ഷി മണ്ഡപം കഴിഞ്ഞദിവസം പരിപാടികള്‍ക്കായി ഒരുക്കി. പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ്ങിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് ഇവിടെ അരങ്ങേറുക. ഭീകരാക്രമണം നടന്ന ഛത്രപതി ശിവജി ടെര്‍മനിസ്, താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയ് ടവേഴ്‌സ്, ലിയോപോള്‍ഡ് കഫെ എന്നിവിടങ്ങളിലും ഭീകരാക്രമണത്തിന്റെ സ്മരണ പുതുക്കും