വടകര :രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് ഇന്ന് അഞ്ചുവര്‍ഷം തികയുമ്പോള്‍ സധൈര്യം തീവ്രവാദികളെ നേരിട്ടതിന്റെ ചാരിതാര്‍ഥ്യം മനസില്‍ സൂക്ഷിക്കുകയാണ് വടകര കുരിക്കിലാട് പുനിപുത്തൂര്‍ അഖിലേഷ്. ദേശീയ സുരക്ഷാ സേനയിലെ അംഗമായിരുന്ന ഈ യുവാവ് ഉള്‍പ്പെടെയുള്ള സംഘമായിരുന്നു രാജ്യത്തെ വിറപ്പിച്ച തീവ്രവാദി സംഘത്തെ തുരത്തിയത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ താജ് ഹോട്ടലിലെത്തിയ കമാന്‍ഡോ സംഘാംഗമായിരുന്നു അഖിലേഷ്.
26-നു രാത്രി പത്തുമണിക്കു ശേഷമാണ് മുംബൈയില്‍ തീവ്രവാദി ആക്രമണം നടക്കുന്ന സ്‌ഥലത്തേക്ക് പോകുന്നതിന് വേണ്ടി അടിയന്തരമായി തയാറാകണമെന്ന് സന്ദേശം എത്തിയത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തില്‍ തൊണ്ണൂറുപേരടങ്ങുന്ന സംഘം മുംബൈയിലേക്കു തിരിച്ചു.
അഖിലേഷും സഹപ്രവര്‍ത്തകരും സന്ദീപിനൊപ്പം ഏഴു മണിക്കാണ് താജ് ഹോട്ടല്‍ കെട്ടിടത്തില്‍ കടന്നത്. പിന്നീടുള്ള ഒരോ നിമിഷവും നിര്‍ണായകമായിരുന്നു. ആറു നിലകളില്‍ 565 മുറികളാണ് താജ് ഹോട്ടലിലുള്ളത്. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഉന്നതരായ നിരവധി പേര്‍ അക്രമം നടന്ന സമയത്ത് താജില്‍ അകപ്പെട്ടിരുന്നു. ഏതു മുറിയിലാണു തീവ്രവാദികള്‍ പതുങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നു പേരിട്ട ഓപറേഷന്‍ ആരംഭിക്കുകയായിരുന്നു. താഴത്തെ നിലയിലുള്ള വസാബി റസ്‌റ്റോറന്റ് വഴി ആറാം നിലയിലെത്തിയ സംഘം രണ്ടു നിലകളിലുള്ള താമസക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ഒരു ഘട്ടത്തില്‍ വെടിയേറ്റ സഹപ്രവര്‍ത്തകനേയും തോളിലേന്തി നാലാം നിലയില്‍ നിന്നു താഴത്തെ നിലയിലേക്ക് അഖിലേഷ് കുതിക്കുമ്പോള്‍ തന്റെ സമീപത്തു തീവ്രവാദി പതുങ്ങിയിരുന്നത് ശ്രദ്ധയില്‍പെട്ടിരുന്നില്ല. പിന്നീടു നാലാം നിലയിലേക്ക് ഒറ്റയ്‌ക്ക് തിരികെ കയറുമ്പോള്‍ ഒരു തീവ്രവാദി നിര്‍ത്താതെ വെടി ഉതിര്‍ത്ത് അഖിലേഷിന്റെ സമീപത്തു കൂടി കടന്നുപോയി. തലനാരിഴയ്‌ക്കാണ് ആ സമയത്ത് രക്ഷപ്പെട്ടതെന്ന് അഖിലേഷ് ഓര്‍ക്കുന്നു. ഓപ്പറേഷന്‍ ടൊര്‍ണാഡോ ഒരു ദിവസം പിന്നിട്ടപ്പോഴേക്കും സംഘാംഗങ്ങളുടെ എണ്ണം ഏഴായി ചുരുങ്ങി. തുടര്‍ച്ചയായി സഹപ്രവര്‍ത്തകര്‍ക്കു പരുക്കേല്‍ക്കുന്നതു സന്ദീപ് ഉണ്ണികൃഷ്‌ണനെ വല്ലാതെ സമ്മര്‍ദത്തിലാഴ്‌ത്തിയിരുന്നതായി അഖിലേഷ് പറഞ്ഞു. 28-നു തനിച്ചാണ് സന്ദീപ് ഉണ്ണികൃഷ്‌ണന്‍ തീവ്രവാദിയെ നേരിടാന്‍ മുകള്‍നിലയിലേക്കു നീങ്ങിയത്. അരണ്ട വെളിച്ചത്തില്‍ പതിയിരുന്ന തീവ്രവാദി സന്ദീപിന്റെ ശരീരത്തിലേക്കു വെടിയുതിര്‍ക്കുകയായിരുന്നു. സന്ദീപ് തിരിച്ചുവരാന്‍ താമസിച്ചപ്പോള്‍ നരിമാന്‍ ഹൗസിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയെത്തിയ കമാന്‍ഡോകളും ഒപ്പം ചേര്‍ന്നാണ് അവസാന തീവ്രവാദിയേയും കൊലപ്പെടുത്തിയത്.
1994-ല്‍ പതിനാറാം വയസിലാണ് അഖിലേഷ് സൈന്യത്തിലെത്തിയത്. സൈനികനായ തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന ഇദ്ദേഹം ഇപ്പോള്‍ ബംഗളൂരുവിലെ സൈനികകേന്ദ്രത്തില്‍ പരിശീലകനാണ്. റിപ്പബ്ലിക്‌ദിന പരേഡിനുള്ള സൈനികരെ പരിശീലിപ്പിച്ചതടക്കം പല സുപ്രധാന ഔദ്യോഗിക ഉത്തരവാദിത്തങ്ങളും നിറവേറ്റിയിട്ടുണ്ട് അഖിലേഷ്. തന്റെ പ്രിയപ്പെട്ട മേജര്‍ സന്ദീപിന്റെ വേര്‍പാടു തീര്‍ത്ത വേദന ഇപ്പോഴും മനസില്‍ നീറുന്നതായി അഖിലേഷ് പറയുന്നു.