ചെറുപ്പം മുതല്‍ ഒന്നിച്ചുവളര്‍ന്ന അനാഥ കുട്ടികളായിരുന്നു ജോണിയും ആനിയും. കാലാന്തരത്തില്‍ അവര്‍ വിവാഹിതരായി. സന്തുഷ്‌ടമായ അവരുടെ ജീവിതത്തിലേക്ക് മക്കളായി നാല് മാലാഖക്കുട്ടികളും കടന്നുവന്നു. ജീപ്പ് ഡ്രെവറായ ജോണിയുടേയും വയലിന്‍ ടീച്ചറായ ആനിയുടേയും ആരും കൊതിച്ചുപോകുന്ന സന്തുഷ്‌ടമായ ദാമ്പത്യം. അങ്ങനെയിരിക്കെ ജോണിയുടെ അപ്രതീക്ഷിത മരണവും, തനിക്കുണ്ടായ ലുക്കീമിയ എന്ന അസുഖവും ആനിയെ തളര്‍ത്തിക്കളയുന്നു. ഏത് നിമിഷവും താന്‍ മരണപ്പെട്ടേക്കാം എന്ന ചിന്ത മക്കളെക്കുറിച്ചുള്ള ആവലാതിയുണര്‍ത്തുകയായിരുന്നു ആനിയില്‍.
തന്റെ മക്കളെ അനാഥാലയത്തില്‍ വിടാന്‍ ഒരുക്കമല്ലായിരുന്ന അവള്‍ അവരെ ദത്ത് കൊടുക്കാന്‍ തീരുമാനിക്കുന്നു. ഫാദര്‍ വട്ടപ്പാറയുടെ സഹായത്തോടെ അവരെ ഓരോ കുടുംബങ്ങളിലേക്ക് കൊണ്ടുപോയി. ഒന്നര വയസുകാരന്‍ മോനുവിനെ ഡോക്‌ടര്‍ ഡേവിഡും ഭാര്യയും, റോണിയെ ബിസിനസുകാരായ ദമ്പതികളും, മീനുവിനെ വൃദ്ധ ദമ്പതികളായ അന്നമ്മച്ചിയും ഭര്‍ത്താവും കൊണ്ടുപോകുന്നു. തന്റെ ആണ്‍മക്കള്‍ റോണിയും ടോണിയും എപ്പോഴും ഒന്നിച്ചുണ്ടാകണമെന്ന് ആനി ആഗ്രഹിച്ചെങ്കിലും വികലാംഗനായ റോണിയെ ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. മക്കള്‍ ഓരോരുത്തരും പോകുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ നെഞ്ചുപൊട്ടി വിലപിക്കാന്‍ മാത്രമേ ആ അമ്മയ്‌ക്ക് ആവുന്നുള്ളൂ. അങ്ങനെയിരിക്കെ ക്രിസ്‌മസ് വന്നെത്തുകയാണ്. ക്രിസ്‌മസ് തലേന്ന് യേശുവിന്റെ മുന്നില്‍ മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ആനിക്ക് മക്കളെ ല്ലാം തന്റെയടുത്ത് എത്തുന്നതായി തോ ന്നി. ഓടിച്ചെന്ന് വാതില്‍ തുറന്ന ആനി താന്‍ കണ്ടത് സ്വപ്‌നമാണെന്ന് തിരിച്ചറിയുന്നു.
മരിക്കുന്നതിന് മുന്‍പ് തന്റെ കുഞ്ഞുങ്ങളെയെല്ലാം ഒന്നിച്ച് ഒരുനോക്ക് കാണാന്‍ അതിയായി അവള്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്‌തു. പക്ഷേ ദൈവം ആനിയുടെ പ്രാര്‍ഥന കേട്ടില്ല. ഒടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട അമ്മയുടെ മരണത്തില്‍ വീണ്ടും ആ കുഞ്ഞുങ്ങള്‍ ഒത്തുകൂടി. ടോണിയെ ദത്തെടുത്ത ബിസിനസ് ദമ്പതികള്‍ റോണിയെ കൂടി കൂടെ കൂട്ടുന്നു.....
1993 ല്‍ പുറത്തിറങ്ങി പ്രേക്ഷകരുടെ കണ്ണുനനയിച്ചു മെഗാഹിറ്റായ ആകാശദൂത് എന്ന സിനിമയുടെ കഥാവസ്‌തു ഇങ്ങനെ നീളുന്നു. ഡെന്നീസ് ജോസഫ് രചിച്ച് സിബിമലയില്‍ സംവിധാനം ചെയ്‌ത സിനിമ. മുരളി അഭിനയിച്ച ജോണിയുടേയും മാധവി അനശ്വരയാക്കിയ ആനിയുടേയും മക്കള്‍ക്ക് 19 വര്‍ഷങ്ങള്‍ക്കപ്പുറം എന്ത് സംഭവിച്ചു.... അവര്‍ എവിടെയാണ്. എന്തായി തീര്‍ന്നു, സഹോദരങ്ങള്‍ പരസ്‌പരം കണ്ടുമുട്ടുമോ? കണ്ടാലും അവരുടെ പ്രതികരണം എന്താകും? മുന്നോട്ട് അവരുടെ ജീവിതം എന്താകും? എന്നിങ്ങനെ നൂറ് ചോദ്യങ്ങള്‍ അന്ന് സിനിമ കണ്ടിറങ്ങിയ എല്ലാവരുടേയും ഉള്ളില്‍ നിറഞ്ഞുനിന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ആ ചോദ്യങ്ങള്‍ എല്ലാവരിലും ആകാംക്ഷ ഉണര്‍ത്തി.
ആകാശദൂതിന്റെ രണ്ടാംഭാഗം ടിവി പരമ്പരയായി വന്നപ്പോള്‍ ഇന്ന് മീനുവിനൊപ്പം സഹോദരങ്ങളും പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കഴിഞ്ഞു. മീനു സഹോദരങ്ങളെയെല്ലാം തിരിച്ചറിയുമ്പോള്‍, തന്റെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ അവരെ സ്‌നേഹിക്കുന്ന എല്ലാവരും സന്തോഷിക്കുകയാണ്.
ആകാശദൂത് എന്ന പരമ്പരയില്‍ മീനുവായി വേഷമിടുന്ന ചിപ്പി സീരിയലിന്റെ നിര്‍മ്മാതാവ് കൂടിയാണ്. സീരിയലില്‍ ദുംഖപുത്രിയായിട്ടാണിരിക്കുന്നതെങ്കിലും ജീവിതത്തില്‍ ചിപ്പി എപ്പോഴും പ്രസന്ന വദനയാണ്,ചിപ്പി. ഒരു ചിരിക്കുടുക്ക.
മീനു എന്ന ചിപ്പി
''പുതിയ സീരിയല്‍ എടുക്കുന്ന കാര്യം ആലോചനയില്‍ വന്നപ്പോള്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി. രഞ്‌ജിത്തേട്ടനാണ്(ചിപ്പിയു ടെ ഭര്‍ത്താവും നിര്‍മ്മാതാവും) ആകാശദൂതിന്റെ കാര്യം പറഞ്ഞത്. അപ്പോഴേ എനിക്കും താല്‍പര്യമായി.
നേരത്തെ തന്നെ മീനുവിന്റെ കഥാപാത്രം എനിക്ക് വേണമെന്ന് പറഞ്ഞുറപ്പിച്ചു. ഒരു വര്‍ഷം മുന്‍പ്‌തന്നെ തിരക്കഥ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ ഓണത്തിന് ഷൂട്ടിംഗ് തുടങ്ങാമെന്ന് കരുതിയിരുന്നതാണ്. അപ്പോഴാണ് അച്‌ഛന്‍ ആശുപത്രിയിലായത്. അതില്‍ മാധവിയുടെ മൂത്തമകളായ മീനുവിന്റെ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. അന്നത്തെ മീനു സീന ആന്റണിയായിരുന്നു. ആ കുട്ടിയുടെ ഛായയുണ്ട് എനിക്കെന്ന് എല്ലാവരും പറയുന്നുണ്ട്.
ആകാശദൂത് സിനിമ ഒരുപാട് തവണ കണ്ടിട്ടുണ്ട്. അന്ന് സിനിമ കഴിഞ്ഞ് എല്ലാവരും കരഞ്ഞുകൊണ്ടാണ് ഇറങ്ങുന്നതെന്ന് കറിയാച്ചനങ്കിള്‍ (പ്രേംപ്രകാശ്) പറയും. തീയേറ്ററില്‍ വരുന്നവര്‍ക്ക് കണ്ണീരൊപ്പാന്‍ കര്‍ച്ചീഫും കൂടി കൊടുത്താണ് അകത്ത് കയറ്റിയിരുന്നത്. സിനിമ കണ്ട് കരയാതെ ഇറങ്ങിവരുന്നവര്‍ക്ക് സ്‌പെഷല്‍ പ്രൈസും ഉണ്ടായിരുന്നത്രേ?.
വര്‍ഷങ്ങളായി കറിയാച്ചനങ്കിളിനെ അറിയാം. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. വളരെ നല്ല മനുഷ്യനാണ്. എല്ലാവരോടും സ്‌നേഹമാണ്. സീരിയലായതുകൊണ്ട് ഒരു ദിവസം ഇത്രഭാഗം ചിത്രീകരിക്കണമെന്ന് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ നഷ്‌ടമാണ്. വൈകിയാലോ, നടക്കാതിരുന്നാലോ അങ്കിളിനാണ് ടെന്‍ഷനത്രയും.
സിനിമയിലെ പ്രധാന ഭാഗങ്ങളെല്ലാം പരമ്പരയുടെ തുടക്കത്തില്‍ കോര്‍ത്തിണക്കിയിരുന്നു. പഴയ കഥയിലെ വീടുകള്‍, കഥാപാത്രങ്ങള്‍ എല്ലാം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് അന്നാമ്മച്ചിയായിരുന്ന ആറന്‍മുള പൊന്നമ്മച്ചിയെയും, ജോസ് പ്രകാശ് അങ്കിളിനേയും ആദ്യഭാഗത്ത് ഉള്‍പ്പെടുത്തി തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇൗ സംരംഭത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ സുരേഷ്‌ഗോപിയും അമ്മയും ഒരുപോലെ പറഞ്ഞിരുന്നു. എന്തായാലും അമ്മൂമ്മയും (ആറന്മുള പൊന്നമ്മ) ഇതില്‍ അഭിനയിക്കുമെന്ന് പക്ഷേ ആ ഭാഗ്യം ഉണ്ടായില്ല.
ജോസ്‌പ്രകാശ് അങ്കിള്‍ അവസാനം അഭിനയിച്ചത് ആകാശദൂതിലാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പോയാണ് ഷൂട്ട് ചെയ്‌തത്. ഞങ്ങള്‍ ചെല്ലുമെന്ന് നേരത്തെ വിളിച്ചുപറഞ്ഞിരുന്നു. തീരെ വയ്യാത്ത അവസ്‌ഥയാണ്. എഴുന്നേല്‍ക്കാനോ സംസാരിക്കാനോ വയ്യ. എറണാകുളത്ത് ഇളയ മകന്‍ ഷാജിയുടെ ഒപ്പമാണ് താമസം. രാവിലെ മുതല്‍ അവര്‍ എപ്പോള്‍ വരും?, എന്താ വൈകുന്നത്? എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങളോട് ചോദിച്ചു:"നിങ്ങളന്താ വൈകിയതെന്ന്‌്..."
പാതിരിയായിട്ടാണല്ലോ അങ്കിള്‍ സിനിമയില്‍ ഉണ്ടായിരുന്നത്. കൈ രണ്ടും ഏകദേശം തളര്‍ന്നതുപോലിരിക്കുകയാണ്. എങ്കിലും വേഷമൊക്കെ ഇടീപ്പിച്ച് കൊന്ത കൈയില്‍ കൊടുത്തപ്പോള്‍ എവിടെനിന്നോ അദ്ദേഹത്തിന് ശക്‌തി വന്നതുപോലെ. ഡയലോഗ് വ്യക്‌തമായി പറയുന്നു, അഭിനയിക്കുന്നു. അതിശയം തോന്നിപ്പോയി.
ഈ സീരിയലിന്റെ ഏറ്റവും വലിയ പ്രത്യേകത, ഒരു സിനിമയുടെ രണ്ടാം ഭാഗം സീരിയലാകുന്നത് ആദ്യമാണ്. ആദ്യത്തെ എപ്പിസോഡ് തന്നെ നല്ല റേറ്റിംഗ് ആയിരുന്നു. ആളുകളുടെ സപ്പോര്‍ട്ടും അതിശയകരമായിരുന്നു. മികച്ച ഒരു സിനിമയുടെ ബാക്കിയായി ചെയ്യുമ്പോള്‍ ആ സ്‌റ്റാന്‍ഡേര്‍ഡ് നിലനിര്‍ത്തണമല്ലോ? ഡെന്നീസ് ജോസഫാണ് സീരിയലിന് തിരക്കഥയെഴുതിയത്. മീനുവിനേയും സഹോദരങ്ങളേയും ആളുകള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. ഷൂട്ടിംഗിനൊക്കെ ചെല്ലുമ്പോള്‍ മീനൂ...മീനൂ...എന്നുവിളിച്ച് ചേച്ചിമാരൊക്കെ അടുത്തുവരും. പിന്നെ മോനു എവിടെ, ടോണി എപ്പോള്‍ വരും, റോണിയെ ഉടനെ കണ്ടെത്തുമോ എന്നിങ്ങനെ അന്വേഷിക്കും. ഇവരെ മൂന്ന് പേരെയും തിരഞ്ഞെടുക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്‌ടപ്പെടുമോ? സ്വീകരിക്കുമോ എന്നെല്ലാം. പക്ഷേ ഒരു കുഴപ്പവും ഉണ്ടായില്ല.
അഭിനയം ഉപേക്ഷിക്കാനാവില്ല
അഭിനയരംഗം ഉപേക്ഷിക്കാന്‍ കഴിയില്ല. വിവാഹം കഴിഞ്ഞ ശേഷവും ചെറിയ വേഷങ്ങളിലൂടെ ജനങ്ങളുടെ ഇടയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. വിവാഹശേഷം അഭിനയിക്കാന്‍ പോകുന്നതിനോട് രഞ്‌ജിത്തേട്ടന് എതിര്‍പ്പില്ലായിരുന്നു. പക്ഷേ ജോലിയേക്കാള്‍ കുടുംബത്തിന് പ്രാധാന്യം കൊടുക്കാനായിരുന്നു എനിക്കിഷ്‌ടം.
സ്‌ത്രീജന്മം സീരിയലില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ മോള്‍ക്ക് അഞ്ചുമാസം മാത്രമേ പ്രായമുള്ളൂ.സെറ്റിലുണ്ടായിരുന്നവര്‍ എല്ലാവരും സഹായിച്ചു. ഉച്ചയ്‌ക്ക് ബ്രേക്കിനിടയില്‍ വീട്ടില്‍ പോകാനും, കുഞ്ഞിനെ കാണാനും അവര്‍ സഹായം ചെയ്‌തു തന്നു. ഈ സീരിയലിലായാലും വൈകുന്നേരങ്ങളില്‍ വീട്ടിലെത്താം. ജോലിയും ചെയ്യാം, വീട്ടുകാര്യങ്ങളും നോക്കാം അതാണ് എനിക്ക് ഇഷ്‌ടം.
ലളിതചേച്ചി കൊണ്ടുവന്ന ഭാഗ്യം
ലളിതച്ചേച്ചിയാണ്(കെ.പി.എസ്.സി ലളിത) സിനിമയിലും സീരിയലിലും എന്നെ കൊണ്ടുവന്നത്. എന്റെ ആന്റിയുടെ സുഹൃത്താണ് ലളിതച്ചേച്ചി. ഭരതന്‍ സാറിന്റെ പാഥേയത്തിലേക്ക് എന്നെ തിരഞ്ഞെടുത്തതും ചേച്ചിയാണ്. അന്ന് എനിക്ക് 16 വയസാണ്. ഇപ്പോഴും ഓര്‍ക്കും ആ ദിവസങ്ങള്‍,
ആദ്യത്തെ മൂന്ന് നാല് ദിവസമെല്ലാം ഭയങ്കര നിശബ്‌ദയായിരുന്നു. ഇങ്ങനെയൊരു കുട്ടി അവിടുണ്ടോ എന്നുപോലും അറിയില്ല. പിന്നെയാണ് സെറ്റിലെല്ലാം ഓടി നടന്ന് എല്ലാവരോടും കലപില വര്‍ത്തമാനങ്ങള്‍ പറയാന്‍ തുടങ്ങിയത്. ഞാനായിരുന്നു കൂട്ടത്തില്‍ ഏറ്റവും ചെറുത്. അവരും കൊച്ചുകുട്ടിയോടെന്നപോലെയാണ് പെരുമാറിയത്. മമ്മൂക്കയെ കാണുകയാണ്‌് അവിടെ ചെന്നതിന്റെ പ്രധാന ഉദ്ദേശ്യം. ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ കണ്ടതും സംസാരിച്ചതുമെല്ലാം വലിയ സംഭവമായി കരുതി കൂട്ടുകാരോടെല്ലാം പറഞ്ഞു. ആദ്യ സീന്‍ എടുത്തതും മമ്മൂക്കയോടൊപ്പമാണ്. അതിലെ എന്റെ കഥാപാത്രമായ ഹരിത മേനോനെ ഒരിക്കലും മറക്കാനാവില്ല.
വിവാഹം കഴിഞ്ഞ് അഭിനയം വേണ്ടന്നുകരുതി ഇരിക്കുമ്പോഴാണ്. ലളിതച്ചേച്ചി വീണ്ടും എത്തുന്നത്. നീ സീരിയലില്‍ അഭിനയിക്കണം എന്ന് പറഞ്ഞ്. അന്ന് കുഞ്ഞ് ഉണ്ടായിരിക്കുന്ന സമയമാണ്. ഞാന്‍ പറഞ്ഞു "അയ്യോ ചേച്ചി കുഞ്ഞുള്ളതല്ലേ എങ്ങനാ ഞാന്‍ വരിക." ചേച്ചി പറഞ്ഞു:"നിനക്കുമാത്രമല്ല കുഞ്ഞ്. ഞാനും കുട്ടികളെ വളര്‍ത്തുന്നുണ്ട്." അങ്ങനെയാണ് സ്‌ത്രീജന്മത്തില്‍ അഭിനയിക്കുന്നത്.
കുറൂരമ്മയോടുള്ള ഇഷ്‌ടം
സീരിയല്‍ കഥാപാത്രങ്ങളില്‍ മനസില്‍ തങ്ങിനില്‍ക്കുന്നത് ഗുരുവായൂരപ്പനിലെ കുറൂരമ്മയാണ്. എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കഥാപാത്രവും. അതിന്റെ തിരക്കഥാകൃത്ത് ശത്രുഘ്‌നന്‍ സാറാണ് എന്നോട് പറഞ്ഞത് ഇതില്‍ നിനക്ക് കുറൂരമ്മയുടെ വേഷമാണെന്ന്. ഞാന്‍ അത്ഭുതപ്പെട്ടു "കൂറൂരമ്മ എന്നൊക്കെ പറയുമ്പോള്‍ പ്രായമായ വേഷമല്ലേ , ഞാന്‍ അഭിനയിച്ചാല്‍ ശരിയാകുമോ?" അതു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എല്ലാവരും ജനിച്ച് വീഴുമ്പോഴേ അങ്ങനെയല്ലല്ലോ ചിപ്പി ശ്രമിച്ചുനോക്ക്." അങ്ങനെ ഞാന്‍ കുറൂരമ്മയായി.
അടുത്തറിഞ്ഞപ്പോള്‍ മുതല്‍ കൂടുതല്‍ സ്‌നേഹിച്ച കഥാപാത്രം. പുരാണങ്ങളെല്ലാം ഒരുപാട് വായിച്ച ശേഷമാണ് ആ കഥയെഴുതിയത്. സീരിയല്‍ തുടങ്ങി അവസാനിക്കുന്നതുവരെ എല്ലാവരും സസ്യാഹാരം മാത്രം കഴിച്ചു. ശരിക്കും ഒരു വ്രതം പോലെ. ഞങ്ങളുടെ എല്ലാം വീടുകളിലും, സെറ്റിലും എല്ലാം വൃത്തിയോടെയും, പ്രാ ര്‍ഥനയോടെയുമായിരുന്നു. മറ്റേത് കഥാപാത്രങ്ങളേക്കാളും ആളുകളുടെ മനസി ല്‍ തങ്ങിനിന്ന കഥാപാത്രമായിരുന്നു അത്. ഇപ്പോഴും പ്രായമായ സ്‌ത്രീകള്‍ കാണുമ്പോള്‍ ഓടിവരും.
കുടുംബം
ഭര്‍ത്താവ് രജപുത്ര രഞ്‌ജിത്ത്. ഒരു ഗള്‍ഫ്‌ഷോയില്‍ വച്ചുള്ള ഞങ്ങളുടെ പ്രണയംവളര്‍ന്ന് വിവാഹത്തിലെത്തി. മകള്‍ അവന്തിക. അഞ്ചാം ക്‌ളാസില്‍ പഠിക്കുകയാ ണവള്‍. മകളാണ് ഞങ്ങളുടെ സന്തോഷം. അവളുമായി അവധിക്കു പുറത്തുപോകുക. സ്‌ഥലങ്ങള്‍ കാണാന്‍ പോകുക. ഇതൊക്കെയാണ് പ്രധാന വിനോദം. ഞാന്‍ ഷൂട്ടിംഗിന് പോകുമ്പോള്‍ അമ്മയാണ് മോളുടെ കാര്യങ്ങള്‍ നോക്കുന്നത്. വെക്കേഷനായതുകൊണ്ട് മോളുടെ ഏക പരാതി അമ്മയെ അടുത്ത് കിട്ടുന്നില്ലന്നെതാണ്.
|
by
Akhil Shaju Pallikkara
Akhil Shaju Pallikkara